Monday, April 11, 2011

പോരാട്ടം

          ഉച്ചയ്ക്കു ബാക്കി വന്ന കഞ്ഞിയില്‍ പാതി ഒരു മുളകു കൂട്ടി കഴിച്ചിട്ട് സുബൈദ പുറത്തേയ്ക്ക് നോക്കി. നേരം നന്നായി ഇരുട്ടി. കൂമന്‍‌ മൂളുന്നു. എങ്കിലും അലവിഹാജി വരാന്‍ ഇനിയും വൈകും. ചോറും കറികളും വിളമ്പി മൂടിവച്ച് അടുക്കളയൊന്നു തൂത്തുവാരി തെക്കേ ചായ്പില്‍ എത്തി കുഞ്ഞുമോള്‍ എന്തു ചെയ്യുകയാണെന്ന് അവള്‍ ഒളിഞ്ഞു നോക്കി. കീറപ്പായില്‍ ചുമരോട് ചേര്‍ന്ന് ഒച്ചയുണ്ടാക്കാതെ ഏങ്ങിക്കരയുകയാണ്. അങ്ങനെ തന്നെ വേണം. എന്തായിരുന്നു നെഗളിപ്പ്‌. അവളും അവളുടെ ഒരു മേരിക്കുട്ടീം. മേരിക്കുട്ടിയ്ക്ക് വിശേഷമുണ്ടെന്ന് അന്നു രമണി വന്നു പറഞ്ഞപ്പോള്‍ എന്തായിരുന്നു അവളുടെ ഒരു തുള്ളലും ചാട്ടോം. മേരിക്കുട്ടിയെന്നു വച്ചാല്‍ ജീവനാണത്രെ. എന്താണ് മേരിക്കുട്ടിക്കിത്ര മേന്മ എന്നു തനിയ്ക്കു മനസ്സിലാവുന്നില്ല. കുറച്ച് പണവും കാണാന്‍ നല്ല ചന്തവും ഉണ്ടെന്നതു നേരാ. പക്ഷെ അതിന്റെ അഹങ്കാരവും അവള്‍ക്കുണ്ട്. ഏതായാലും താന്‍ അവളോട് അത്ര അടുപ്പത്തിനൊന്നും പോകാറില്ല.

             രണ്ടാണും മൂന്നു പെണ്ണുമാണ് മേരിക്കുട്ടിക്ക് ഇപ്പോഴുള്ളത്. മേരിക്കുട്ടിയുടെ മക്കളുടെ ഭംഗിയും മിടുക്കും വിവരിക്കാന്‍ എന്താവേശമാണ് കുഞ്ഞുമോള്‍ക്ക്. അടുത്തത് ആണ്‍കുഞ്ഞായിരിക്കുമെന്ന് അവള്‍ക്ക് ഉറപ്പാണത്രെ. അങ്ങനെ ഉറപ്പിച്ചിരിക്കുമ്പോഴാണ് ഇന്നു കാലത്തു രമണി വന്ന്‍ ആ വാര്‍ത്ത പറഞ്ഞത്. മേരിക്കുട്ടിയുടെ ഗര്‍ഭം അലസിപ്പോയത്രെ. അതുകേട്ടതും പോയി കിടക്കുന്നതാണ് കുഞ്ഞുമോള്‍. ഇന്നു മുഴുവനും ഒന്നും കഴിച്ചിട്ടില്ല. അവിടെ കിടക്കട്ടെ. “മനുഷ്യന്‍‌മാരായാല്‍ നെലത്തു നിക്കണം. കരക്കാര്‍ക്കു വേണ്ടി തുള്ളരുത്. എന്തൊരു പുകിലായിരുന്നു ഇവിടെ.” സുബൈദ ഒന്നു തോണ്ടി.

* * *

           നല്ല പണവും പേരുമുണ്ടായിരുന്ന തറവാടാണ് അലവിഹാജിയുടേത്. വടക്കന്‍ കാദിര്‍ എന്നു വിളിച്ചിരുന്ന സുന്ദരനും ഗുസ്തിക്കാരനുമായ കാദിര്‍ ഹാജിയാര്‍ ആ തറവാട്ടില്‍ എത്തിയത് കദീജുമ്മയെ മോഹിച്ചായിരുന്നു. ഇഷ്ടപ്പെട്ട പെണ്ണിനെ സ്വന്തമാക്കി അയാള്‍ തറവാട്ടില്‍ തന്നെ താമസം തുടങ്ങി. ബന്ധുക്കളെ ഓരോന്നായി അകറ്റി അവസാനം തറവാടും കുളംതോണ്ടി ദൂരെയെങ്ങോ ഉള്ള സ്വന്തം വീട്ടിലേയ്ക്ക് തിരിച്ചുപോയപ്പോള്‍ അലവിയെ മാത്രം അയാള്‍ കദീജുമ്മയ്ക്ക് ബാക്കിവച്ചു. പഴമക്കാരില്‍ ചിലര്‍ മാത്രം ഓര്‍ക്കുന്ന കാര്യമാണിത്. ഹജ്ജിനൊന്നും പോയിട്ടില്ലെങ്കിലും അലവിയ്ക്കും ബാപ്പയുടെ വാല്‍ കളിപ്പേരായി ലഭിച്ചു. അങ്ങനെ അലവി അലവിഹാജിയായി.

           സ്വന്തം കാര്യത്തിലൊഴികെ അലവിഹാജി ഒരു തണുപ്പനായിരുന്നു. വീഴാറായ വീടിനെപ്പറ്റിയോ വീട്ടിലെ ഇല്ലായ്മയെപ്പറ്റിയോ അയാള്‍ വേവലാതിപ്പെട്ടിരുന്നില്ലെങ്കിലും കദീജുമ്മ മകനെ ലാളിച്ചു. ഗുസ്തിക്കാരന്‍ കാദിരിന്റെ നിഴല്‍ പതിഞ്ഞ അലവിയെ അവര്‍ ഓമനിച്ചു. സ്വന്തം കാര്യമെങ്കിലും അവന്‍ നോക്കട്ടെ എന്നു കരുതി ആ ഉമ്മ പലചരക്കു കടക്കാരന്‍ മൂസാമുതലാളിയെ കണ്ട് ആവലാതി പറഞ്ഞു. അങ്ങനെ മുതലാളിയുടെ സഹാ‍യിയായി അലവി കടയില്‍ പോയി തുടങ്ങി. കാലക്രമേണ തന്റെ പണിയില്‍ അലവി കേമനാണെന്ന് മുതലാളി മനസ്സിലാക്കി. മായം ചേര്‍ക്കലും റേഷന്‍ മറിക്കലും കരിഞ്ചന്തയും പൂഴ്ത്തിവെയ്പുമുള്‍പ്പെടെ സകല തന്ത്രങ്ങളും മുതലാളി പഠിപ്പിക്കുകയും അലവി പഠിക്കുകയും ചെയ്തു. വെളുപ്പിനു കടയില്‍ വന്നാല്‍ പാതിരായ്ക്കേ തിരിച്ചു പോകൂ. പണിയില്‍ കാണിച്ച കൂറ് അലവിയെ മുതലാളിയുടെ അരുമയാക്കി. മൂസാ മുതലാളിയില്‍നിന്ന് കിട്ടുന്ന വരവിനേക്കള്‍ സൂത്രങ്ങള്‍ നിറഞ്ഞ തന്റെ ജോലിയിലായിരുന്നു അലവിയ്ക്ക് ഹരം.

           മകനു കല്യാണപ്രായമായപ്പോള്‍ കദീജുമ്മ സുബൈദയെ നിക്കാഹു ചെയ്യിച്ചു കൊടുത്തു. കാലമാ യിട്ടും ഒരു കുഞ്ഞിക്കാലു കാണാത്തതിന്റെ വിഷമത്തില്‍ അവര്‍ മരുമകളോട് കലഹിച്ചു. ഒടുവില്‍ കുഞ്ഞുമോളെയും നിക്കാഹു ചെയ്യിച്ചു കൊണ്ടുവന്നു. പിന്നെയും കാത്തിരുന്നിട്ടും ഫലമുണ്ടായില്ല. മരുമക്കളുടെ മുഖത്തെ തീയും മകന്റെ തണുപ്പും കണ്ടിട്ടോ എന്തോ മൂന്നാമതൊരു കടുംകൈയ്ക്ക് കദീജുമ്മ ഒരുമ്പെട്ടില്ല. അയല്‍‌പക്കത്തെ കുട്ടികളെ കളിപ്പിച്ചും മരുമക്കളെ പിണക്കാതെയും ഒതുങ്ങി ജീവിച്ച അവര്‍ തളര്‍ന്നു കിടപ്പായിട്ട് കാലമേറെയായി. കുഞ്ഞുമോള്‍ക്കും സുബൈദയ്ക്കും നെയ്ത്തും തയ്യലുമൊക്കെ അറിയാവുന്നതുകൊണ്ട് അവര്‍ക്ക് പട്ടിണി കിടക്കേണ്ടി വന്നിട്ടില്ല.
* * *

           രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോള്‍ കുഞ്ഞുമോളുടെ വ്യസനം കുറഞ്ഞു. അവള്‍ ഭക്ഷണം കഴിച്ചു, തയ്ച്ചു, ചിരിച്ചു. ഉച്ചക്കഞ്ഞി കഴിഞ്ഞ് സുബൈദയോട് നാട്ടുവര്‍ത്തമാനം പറഞ്ഞു തിണ്ണയിലിരിയ്ക്കുമ്പോഴാണ് വഴിയേ പോയ രമണി കയറി വന്നത്.

              “അറിഞ്ഞില്ലേ? സുജാതയ്ക്ക് വിശേഷമു ണ്ടെന്ന്!”
              കേട്ടതും കുഞ്ഞുമോളുടെ മുഖം കറുത്തു, സുബൈദയുടെ മുഖം വിടര്‍ന്നു.

       “ഇതെങ്കിലും പടച്ചോന്‍ കേടുകൂടാതെ കൊടുത്താല്‍ മതിയായിരുന്നു. ഇടയ്ക്കെത്രയെണ്ണം പോയി.”

       തുടര്‍ന്ന് സുബൈദ സുജാതയുടെ ഗുണഗണങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞു. സുജാതയുടെ തറവാട്ടുമഹിമ, അവളുടെ മൂന്നു പെണ്‍‌മക്കളുടെ ചന്തം, അങ്ങനെയങ്ങനെ ഒന്നൊഴിയാതെ എല്ലാം. സഹികെട്ട കുഞ്ഞുമോള്‍ മുഖം വീര്‍പ്പിച്ച് അകത്തേയ്ക്ക് വലിഞ്ഞു.

            “ഉപ്പും മുളകും തരിപോലുമില്ല. മുതലാളി കടയടയ്ക്കും മുമ്പേ പോകണം.” രമണി യാത്രയായി.

             സുജാതയെപ്പറ്റി ഓരോന്നോര്‍ത്ത് ഇരുട്ടും വരെ സുബൈദ തിണ്ണയില്‍ത്തന്നെ ഇരുന്നു. ഇത്തവ ണയെങ്കിലും ആണ്‍കുഞ്ഞിനെ കൊടുക്കണേ പടച്ചോനേ. അവള്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു.

* * *

           ഭൂമി പിന്നെയും സൂര്യനെ ചുറ്റിക്കൊണ്ടിരുന്നു. ക്ഷാമവും വിലക്കയറ്റവും നല്ല തോതില്‍ പുരോഗമിച്ചു. മൂസാമുതലാളിയ്ക്ക് ഉറക്കം പോകുകയും അലവിഹാജി ജോലിയില്‍ ഉന്മാദം കൊള്ളുകയും ചെയ്തു. പണ്ടു വിലക്കുറവില്‍ വാങ്ങി കുഴിച്ചിട്ട വ്യഞ്ജനങ്ങള്‍ അലവി മാന്തി പുറത്തെടുത്തു. അന്നന്നത്തെ പത്രം നോക്കി മുതലാളി വില കയറ്റിവച്ചു. ചരടുപൊട്ടിയ പട്ടം പോലെ വിലവിവരപ്പട്ടിക ആകാശത്തുപറന്നപ്പോള്‍ മുതലാളിയും അലവിഹാജിയും കണ്ണിറുക്കി നാട്ടാരെ നോക്കി കഷ്ടംവച്ചു.

             അന്നു പുലരും മുമ്പേ കടയിലെത്തിയ അലവിയോട് മുതലാളി പറഞ്ഞു: “ഇന്നലെ വലിയ ചന്തയില്‍ കടല കിട്ടാനില്ലായിരുന്നെന്ന്. ഒടുക്കത്തെ വിലയുമാണത്രെ!”

           മുതലാളിയെ നോക്കി നാണിച്ച പുഞ്ചിരി യോടെ അലവി കടയുടെ പിന്നാമ്പുറത്തേക്ക് നടന്നു.

* * *

           സുബൈദ ഈയിടെയായി മൂളിപ്പാട്ടു പാടിക്കൊണ്ടേ എന്തും ചെയ്യൂ. അരി കഴുകുമ്പോഴും അടുപ്പില്‍ തീ കൂട്ടുമ്പോഴും തുണിയലക്കുമ്പോഴും എല്ലാം. അവളുടെ വിചാരങ്ങളില്‍ എപ്പോഴും സുജാതയുടെ ആണ്‍കുഞ്ഞായിരുന്നു. എന്തൊരു മിടുക്കനായിരിക്കും അവന്‍. ആരുടെ ഛായയായിരിയ്ക്കും. സുജാതയെപ്പോലെയോ അതോ അവന്റെ അച്ഛനെപ്പോലെയോ? ഇങ്ങനെയുള്ള ആലോചനകള്‍ക്കൊടുവില്‍ ഒരു നെടുവീര്‍പ്പോടെയാണ് അവള്‍ എഴുന്നേല്‍ക്കുക.

           സുബൈദയുടെ മൂളിപ്പാട്ട് കേള്‍ക്കുമ്പോള്‍ തന്നെ കുഞ്ഞുമോള്‍ക്ക് ഒരു വിറവല്‍ വരും. പല്ലു ഞെരിച്ച് അവള്‍ വിഷമം കടിച്ചിറക്കും. രണ്ടാളും തമ്മില്‍ മിണ്ടാട്ടമില്ലാതായിട്ട് ദിവസങ്ങളായി. കുഞ്ഞുമോളുടെ അസ്വസ്ഥത സുബൈദയെ രസിപ്പിക്കാതിരുന്നില്ല.

           അന്നു വൈകിട്ട് നാഴിയരി കടം വാങ്ങാന്‍ വന്ന രമണി സുബൈദയുടെ കരളുപിളര്‍ക്കുന്ന ഒരു വാര്‍ത്തയും കൊണ്ടുവന്നിരുന്നു.

            “അറിഞ്ഞില്ലേ. സുജാത മാസം തികയാതെ പെറ്റു. കുഞ്ഞു രക്ഷപ്പെട്ടില്ല!”

           ഒരു ഏങ്ങലടിയോടെ സുബൈദ തെക്കേ ച്ചായ്പിലേക്കോടി. കുഞ്ഞുമോള്‍ രമണിയുടെ അടുത്തി രുന്ന് വിശേഷങ്ങള്‍ ഒന്നൊഴിയാതെ ചോദിച്ചറിഞ്ഞു. ഒന്നരനാഴി അരിയുമായി ഏറെ വൈകിയാണ് രമണി മടങ്ങിയത്. കുഞ്ഞുമോളുടെ മൂളിപ്പാട്ട് അസഹ്യമായപ്പോള്‍ തെക്കേച്ചായ്പിലെ കീറപ്പായില്‍ കിടന്ന് സുബൈദ ചെവി പൊത്തി.

             കുഞ്ഞുമോള്‍ അടുക്കളയിലെത്തി ഉണക്ക മീന്‍ ചുട്ട് ഒരു ചമ്മന്തിയരച്ചു. മൂളിപ്പാ‍ട്ട് അപ്പോഴേയ്ക്കും വലിയ ഒച്ചയിലായിക്കഴിഞ്ഞിരുന്നു. ചമ്മന്തിയും കഞ്ഞിക്കലവുമായി അവള്‍ തെക്കേച്ചായ്പിലേയ്ക്ക് നീങ്ങി. കീറപ്പായില്‍ തിരിഞ്ഞുകിടക്കുന്ന സുബൈദയുടെ അരികിലിരുന്ന് കഞ്ഞിക്കലത്തില്‍ വറ്റുകള്‍ പരതിക്കൊണ്ട് അവള്‍ ഉച്ചത്തില്‍ പാടി. ക്രുദ്ധയായി ചാടിയെഴുന്നേറ്റ സുബൈദ കഞ്ഞിക്കലം എടുത്തുവലിച്ചെറിഞ്ഞു. പൊളിഞ്ഞ തറയില്‍ ചിതറിവീണ പഴങ്കഞ്ഞിയിലെ ശേഷിച്ച വറ്റുകള്‍ ശ്വാസം കിട്ടാതെ പിടഞ്ഞു. കുഞ്ഞുമോള്‍ കഞ്ഞിക്കയിലുകൊണ്ട് സുബൈദയുടെ കരണക്കുറ്റിക്കൊരടി. രണ്ടുപേരും തറയില്‍ വീണു കെട്ടിമറിഞ്ഞു. കദീജുമ്മയുടെ ഞരങ്ങലിന്റെ താളത്തില്‍ മേളം മുറുകി. കടിച്ചും മാന്തിയും അവര്‍ പോരു തുടര്‍ന്നു, രമണിയുടെ അടുത്ത വരവും കാത്ത്.

       കൂമന്‍‌മാര്‍ മൂളിമൂളിയുറങ്ങിയിട്ടും അലവിഹാജി കടലച്ചാക്കുകളില്‍ കല്ലു കലര്‍ത്തിക്കഴിഞ്ഞിരുന്നില്ല.
* * *

Saturday, February 13, 2010

‘എസ്’ ആകൃതിയുള്ള കത്തി

ക്വട്ടേഷന്‍ സംഘം ഇംഗ്ലീഷിലെ ‘എസ്’ ആകൃതിയുള്ള കത്തിയാണ് ഉപയോഗിച്ചത്” - ഞാന്‍ പത്രവാര്‍ത്ത ഒന്നുറക്കെ വായിച്ചതേയുള്ളു. എന്റെ മുഖത്തു കാര്‍ക്കിച്ചു തുപ്പിയിട്ട് ആരോ മുറിക്കകത്തു കയറി കതകടച്ചു കുറ്റിയിട്ടു.

ആരാണത്? ഞാ‍നൊരു തെറ്റും ചെയ്തില്ലല്ലോ.

ക്വട്ടേഷന്‍ സംഘത്തില്‍‌പെട്ട ആരെങ്കിലും? പക്ഷെ അവരാണെങ്കില്‍ എന്നേക്കൊണ്ട് ഇത്രയും ആലോചിപ്പിക്കില്ലായിരുന്നു! പിന്നെ ആരായിരിക്കും?

രണ്ടും കല്പിച്ചു കതകില്‍ മുട്ടി. വാതില്‍ തുറക്കുന്നില്ല. അകത്തു കടന്നയാള്‍ ഏന്തിയേന്തി കരയുന്നു.

ഞാന്‍ ചോദിച്ചു. “ആരാണ് നീ? എന്തിനാണ് എന്നെ അധിക്ഷേപിച്ചത്? എന്നിട്ടിപ്പോള്‍ നീ കരയുന്നതെന്തിന്?” മറുപടിയില്ല.

കരച്ചിലിന്റെ ശക്തി അല്‍പം കൂടി. വല്ലാത്ത പുലിവാലായെന്ന് എനിക്കു തോന്നി. അകത്തെ കരച്ചിലിന്റെ ആഴം കൊണ്ട് ഒരു കുറ്റബോധം മനസ്സില്‍ തോന്നി തുടങ്ങിയിരുന്നു. ഒന്നും മനസ്സിലാകുന്നുമില്ല.

കോപമടക്കി ശബ്ദം ഒന്നു മയപ്പെടുത്തി ഞാന്‍ വീണ്ടും ചോദിച്ചു. “കരയാതെ കാര്യം പറയൂ. നീ ആരാണെന്നറിയാന്‍ എനിയ്ക്ക് അവകാശമുണ്ട്. നിന്നോട് ഞാനെന്ത് തെറ്റുചെയ്തു എന്നും അറിയണം.”

അകത്തെ കരച്ചിലൊന്നടങ്ങി.

പറയാം” നല്ല പരിചയമുള്ള ശബ്ദം തന്നെ!

പക്ഷെ തിരിച്ചറിയാന്‍ സാധിക്കുന്നില്ല. എന്തൊരു മറവി.

രോഷം കലര്‍ന്ന ശബ്ദം അകത്തുനിന്നുയര്‍ന്നു: “ഞാനൊന്നു ചോദിക്കട്ടെ. നിങ്ങളുടെ അമ്മയെ, അടുത്ത ബന്ധുക്കള്‍ മാത്രമുള്ള ഒരു ചടങ്ങില്‍ വച്ച് നിങ്ങള്‍ക്ക് പരിചയമുള്ള മറ്റാരോ ആയി നിങ്ങള്‍ പരിചയപ്പെടുത്തുകയും ബന്ധുക്കള്‍ അത് കണ്ണടച്ചു വിശ്വസിക്കുകയും ചെയ്യുന്ന ഒരു സന്ദര്‍ഭം ഒന്നു സങ്കല്പിച്ചു നോക്കൂ. എന്തായിരിക്കും ആ അമ്മയുടെ അവസ്ഥ?”

അങ്ങനെ സംഭവിക്കില്ല! ഒരു കാരണവശാലും അങ്ങനെ ഒരു സന്ദര്‍ഭം ഉണ്ടാവില്ല.” ഞാന്‍ കട്ടായം പറഞ്ഞു.

സംഭവിച്ചാല്‍ - എന്നാണ് എന്റെ ചോദ്യം? ….. നിങ്ങളല്ല, വേറൊരാളാണെന്നു കരുതൂ.”

അങ്ങനെ സംഭവിച്ചാല്‍... വളരെ ദയനീയമാണ്. അയാള്‍ക്ക് ഭ്രാന്ത് തന്നെയായിരിക്കും. ആ അമ്മ യുടെ കാര്യം ഓര്‍ക്കാന്‍ പോലും വയ്യ. മരിച്ചതിനേക്കാള്‍ കഷ്ടം.”

സമ്മതിച്ചല്ലോ? എങ്കില്‍ ഞാന്‍ ആ അവസ്ഥയിലാണ് ”

ഞാന്‍ സ്തബ്ധനായി.

പക്ഷെ, എങ്ങനെ? നീ ആരാണ്? ഞാന്‍ നിന്നെ എന്തു ചെയ്തു? ഏതാനും ദിവസമായി നാട്ടിലെ പത്രമായ പത്രം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന വാര്‍ത്തയിലെ ഒരു വാചകം ഞാനൊന്നു വായിച്ചതല്ലേയുള്ളൂ....

എസ്’’ ആകൃതിയുള്ള കത്തി നാട്ടിലെ അടുത്ത കാലത്തെ പ്രധാന കണ്ടുപിടുത്തമാണെന്ന് കുഞ്ഞുകുട്ടികള്‍ക്കു വരെ അറിയാം. എന്നിട്ടും ഞാനെന്തോ തെറ്റു ചെയ്തതുപോലെ എന്നെ അപമാനിച്ചതെന്തിന്?...... പറയൂ? ആരാണ് നീ?” എന്റെ ക്ഷമ നശിച്ചു തുടങ്ങി.

പറയാം. ഞാനാണ് ‘ട’. ഓര്‍മ്മയുണ്ടോ? കചടതപ യിലെ ‘ട’..... നിനക്കു മനസ്സിലാകണമെങ്കില്‍ ഇംഗ്ലീഷില്‍ 'ടി‌എ' എന്നു പറയണമെന്ന് എനിയ്ക്ക റിയാം. കാരണം നീ അല്പനാണ്!......“

ഒരു പല്ലിറുമ്മലിന്റെ അകമ്പടിയോടെ വീണ്ടും ശകാരങ്ങള്‍...

അമ്മ തന്നയച്ച പൊതിച്ചോറ് ഭക്ഷിച്ച് വിശപ്പു മാറിയപ്പോള്‍ നീ അമ്മയുടെ മുഖം മറന്നു.....

നടുക്കടലില്‍ വച്ച് പെരുമഴയത്ത് ‘വെള്ളമെന്നാല്‍ ഫിഫ്‌റ്റീന്‍ റുപ്പീസിന് ബോട്ടിലില്‍ അവയ്‌ലബിളായിട്ടുള്ള ലിക്വിഡ് ’ എന്ന് സ്വന്തം മക്കളെ പഠിപ്പിക്കുവാന്‍ അറപ്പില്ലാത്തവനാണ് നീ.”

കാര്യത്തിന്റെ ഗൌരവം എനിയ്ക്കു പിടി കിട്ടിത്തുടങ്ങി.

ഏറ്റവും വിഷമമുള്ള വിഷയമായ മലയാളം പഠിപ്പിക്കുമ്പോള്‍ “ലുക് ഡാഡി, നമ്മുടെ ‘എസ്’ പോലെ ഒരു ലെറ്റര്‍” എന്ന് ‘ട’ യെ ചൂണ്ടി മകന്‍ ആശ്ചര്യപ്പെട്ടതു ഞാനോര്‍ത്തു. യാ, യാ എന്നായിരുന്നു എന്റെ മറുപടി.

കുട്ടിക്കാലത്തെ ഇനിയും അറ്റുപോകാത്ത ചില ഓര്‍മ്മകള്‍ പെട്ടെന്ന് മനസ്സിലെത്തി.

ഉണ്ണിപ്പിള്ളയാശാന്റെ വീട്ടുമുറ്റം.

സ്കൂളില്‍ ചേര്‍ക്കുന്നതിനു മുന്‍പ് അക്ഷരം പഠിപ്പിക്കാന്‍ കുട്ടികളെ ആശാന്റെയടുക്കല്‍ വിടുമായിരുന്നു. നിരന്നിരിക്കുന്ന ഞങ്ങളെ വിരല്‍ പിടിച്ച് മണ്ണില്‍ എഴുതിക്കുമായിരുന്നു ആശാന്‍. ‘ആ’ കൊണ്ട് അദ്ദേഹം ആനയെ വരച്ചു കാണിക്കും. ‘ക’ കൊണ്ട് തൊപ്പിക്കാരനേയും ‘ത’ കൊണ്ട്‌ പെണ്‍കുട്ടി യേയും.

ഒരിക്കല്‍ ഞങ്ങളിരിക്കുന്നതിന്റെ സമീപം ഒരു പാമ്പു വന്നു. ഞങ്ങള്‍ ഭയന്നു വിറച്ചപ്പോള്‍ ആശാന്‍ ഓടിച്ചെന്ന് പാമ്പിനെ അടിച്ചുകൊന്നു. എന്നിട്ട് ചത്ത പാമ്പിനെ നിലത്തു വളച്ചിട്ടുകൊണ്ട് ആശാന്‍ പറഞ്ഞു: “നോക്കെടാ, ഇതേതക്ഷരമാ?”

ഞങ്ങളെല്ലാവരുമൊപ്പം വിളിച്ചു പറഞ്ഞു: “ട യാ‍ണാ ശാനെ, ട”.

മിടുക്കന്മാര്‍” എന്നു പറഞ്ഞുകൊണ്ട് ആശാനൊരു പാട്ടു പാടി; ഞങ്ങളതേറ്റു പാടി.

വടിയും കുത്തി

കുടയും ചൂടി

കടയില്‍ വന്നൊരു

കുടവയറന്‍

വട തിന്നപ്പോള്‍

കുടയെ മറന്നു

നടനടയാ‍യി

ഇടവഴിയെ


ഇടിയും മിന്നലു-

മുടനെയെത്തി

കടിപിടിയായി

മാനത്ത്

അടിമുടി നനയും

മഴയത്തോടി

കുടയുംതേടി

കുടവയറന്‍’

എന്നിട്ടാശാന്‍ പറഞ്ഞു: “ഈ പാട്ടില്‍ എത്ര ‘ട’ യുണ്ടെന്ന് എല്ലാരും നാളെ പറയണം.”


അകത്തു നിന്ന് ശബ്ദം വീണ്ടുമുയര്‍ന്നപ്പോള്‍ ഓര്‍മ്മ കള്‍ മുറിഞ്ഞു.

എസ് ആകൃതിയുള്ള കത്തിയെന്ന് ആയിരം നാവുകള്‍ പറഞ്ഞപ്പോള്‍ ഞാന്‍ പ്രതീക്ഷിച്ചു - ‘ട’ ആകൃതിയുള്ളതെന്ന് ഒരാളെങ്കിലും തിരുത്തുമെന്ന്. പക്ഷെ നിരാശയായിരുന്നു ഫലം. കാരണമെന്തെന്നോ, സ്വയം തിരിച്ചറിയാത്ത, വെറും പൊങ്ങുതടികളാണ് നിങ്ങള്‍!”

മൌനം അധികം നീണ്ടില്ല.

നീ വിചാരിക്കുന്നുണ്ടാവും ഈ സംഭവത്തില്‍ ഇതാണോ ഇത്ര വലിയ വിഷയമെന്ന്. അതെ, ഇതു തന്നെയാണ് വലിയ വിഷയം. നീ വായിച്ച വാര്‍ത്തയില്‍ തന്നെ എത്ര ഞാനുണ്ട്? ഈ താളില്‍, ഈ പത്രത്തില്‍ എത്ര ഞാനുണ്ട്? കണ്ണുണ്ടായിട്ടും നീ അതൊന്നും കാണുന്നില്ല... ഒരു ദിവസം ആയിര ക്കണക്കിന് ‘ട’ നീയുച്ചരിക്കുന്നു.... പക്ഷെ കാതുണ്ടായിട്ടും നീ കേള്‍ക്കുന്നില്ല.... എന്നെ മാത്രമല്ല “ഗ” യെയും നീ ഓര്‍ത്തില്ല! പടുകൂറ്റന്‍ കുഴിയിലാണ് നീ വീണിട്ടുള്ളത്. അല്ലെങ്കില്‍ ഞങ്ങളെ നീ വീഴ്ത്തിയിട്ടുള്ളത്.....”

എന്റെ കണ്ണുകളില്‍ ഇരുട്ടു കയറി. സാക്ഷരതയുടെ ശതമാനവും, ജീവിതനിലവാരത്തിന്റെ പട്ടികയും, ആരോഗ്യസൂചികയും നെറ്റിയിലൊട്ടിച്ച് ഞെളിഞ്ഞുനടന്നിരുന്ന എനിയ്ക്ക് ഇതുപോലൊരു അടി ആരും തന്നിട്ടില്ല!

നിനക്കറിയാമോ? എത്ര നൂറ്റാണ്ടുകളായി ഞാന്‍ നിങ്ങളുടെ നാവിലുണ്ട്. മണ്ണില്‍, കല്ലില്‍, പനയോലയില്‍, ചെമ്പോലയില്‍, കടലാസില്‍.... നിങ്ങളുടെ എത്ര തലമുറയിലെ പൂര്‍വികര്‍ എന്നിലൂടെ കഥ പറഞ്ഞു, കവിതയെഴുതി, പാട്ടുപാടി, അറിവു തേടിയും നേടിയും ജീവിച്ചു. എന്നിട്ടും നീയെനിക്ക് പുല്ലുവില തരുന്നില്ല..... ഗുരുത്വദോഷം! നന്ദികേട്!!”

തൊണ്ട വറ്റി. ഒരു മറുപടിക്കുവേണ്ടി ഞാന്‍ പരതി. മറുപടി പറയാനുള്ള അര്‍ഹത പോലുമില്ലെന്നു തോന്നുന്നു.

വെള്ളം കണ്ടിട്ട് വര്‍ഷങ്ങളായ നീളന്‍ തുണിക്കഷണം കൊണ്ട് പുരപ്പുറം അലങ്കരിക്കാത്ത വീടുകള്‍ നാട്ടിലില്ല. അവ പരത്തുന്ന നാറ്റം ചീഞ്ഞ മൂക്കുകള്‍ എങ്ങനെ തിരിച്ചറിയാന്‍?”

എന്റെ മൌനം ഒരു തേങ്ങലായ് മാറിയപ്പോള്‍ അകത്തെ രോഷം അല്പമടങ്ങിയതായി തോന്നി.

ഇതെന്റെ ഒരാളുടെ മാത്രം അവസ്ഥയല്ല; എന്നേപ്പോലെ അവഗണിക്കപ്പെട്ട “ഗ” യുടെയും മാത്രമല്ല... ഞങ്ങള്‍ അമ്പത്തൊന്നുപേരുടേയും ദുര്യോഗമാണ്. ലോകത്തൊരിടത്തും ഞങ്ങളെപ്പോലെ ഉറ്റവരാല്‍ വെറുക്കപ്പെട്ടവരില്ലെന്നു തോന്നുന്നു! .........

എസ് ’ ആകൃതിയുള്ള കത്തിയെപ്പറ്റിയാണ് നിന്റെ പേടി. എന്നാല്‍ ‘എ’ മുതല്‍ ‘സെഡ്’ ’ വരെയുള്ള കത്തിമുനകളിലാണ് ഇപ്പോള്‍ ഞങ്ങളുടെ കഴുത്ത്. ഞങ്ങളവരുടെ കൂലിയില്ലാത്ത ദാസന്‍‌മാര്‍! ഇനി എത്രനാ‍ള്‍ ജീവിച്ചിരിക്കുമെന്നുപോലും ഞങ്ങള്‍ക്കറിയില്ല....ചരമക്കോളത്തില്‍ “എസ്” ആകൃതിയുള്ള അക്ഷരം അന്തരിച്ചു എന്നടിച്ചവരുമെന്ന് ഉറപ്പുള്ളതിനാല്‍ ആത്മഹത്യ ചെയ്യാനും ധൈര്യമില്ല....”

ഞാനാകെ തളര്‍ന്നിരുന്നു. ‘ട’ പറഞ്ഞതെല്ലാം സത്യമാണ്. മുഖത്തു തുപ്പലേറ്റതില്‍ തെല്ലും ഖേദം തോന്നിയില്ല. അതിനപ്പുറം അര്‍ഹനാണ്. ചുമരില്‍ കൈ പിടിച്ച് താഴെയിരുന്ന് തറയില്‍ മെല്ലെ കിടന്നു.

അകത്തു നിന്നു പിന്നെയും എണ്ണിപ്പറഞ്ഞുകൊണ്ടുള്ള കരച്ചിലും ശാപവചനങ്ങളും കേള്‍ക്കാം.

പതിയെ കണ്ണുകളടയുമ്പോള്‍ തലയ്ക്കു വല്ലാത്ത വേദന. തൊപ്പിയിലെ തൂവലുകള്‍ തലയ്ക്കുള്ളിലേക്ക് തുളച്ചുകയറിയിരിക്കുന്നതായി തോന്നുന്നു.

ഹൃദയം വല്ലാതെ പിടഞ്ഞപ്പോള്‍ തലച്ചോറിലെ മുറിവുകള്‍ ഞാനെണ്ണി നോക്കി.

ഒന്ന്, രണ്ട്, മൂന്ന്, .........., ഇരുപത്തിയാ‍റ്...

Friday, June 26, 2009

തട്ടുകട ഉണ്ടായിരുന്നത്

അന്ന് ഏറെ വൈകിയാണ് ശാസ്ത്രജ്ഞന്‍ ഗവേഷണശാല വിട്ടത്. തമോഗര്‍ത്തങ്ങളുടെ സ്വാധീനത്തില്‍‌പ്പെടുന്ന പ്രകാശരശ്മികളെക്കുറിച്ചുള്ളതീവ്രമായ പഠനം ഉച്ചയൂണ് മുടക്കിയിരുന്നു. ഭക്ഷണത്തെക്കാള്‍ പ്രധാനം തമോഗര്‍ത്തം എന്നാ‍യിരുന്നു അദ്ദേഹം.

പക്ഷെ വൈകിട്ടായപ്പോള്‍ വയറ്റിലെ തമോഗര്‍ത്തം പ്രശ്നമായി.ഹൈവേയിലെത്തി. “വിപ്ലവം തോക്കിന്‍‌കുഴലിലൂടെ!” എന്നൊക്കെ കുട്ടിക്കാലത്ത് ചുവരുകളില്‍ കണ്ടിട്ടുള്ള അതേ വടിവില്‍ ഒരു ആപ്തവാക്യം ദൂരെ. “കപ്പ! പൊറോട്ട! ബോട്ടി!”ഇന്ന് പൊറോട്ടയും ബോട്ടിയും തന്നെ എന്ന് മനസ്സിലുറപ്പിച്ച് അദ്ദേഹം തട്ടുകടയെ ഉന്നംവച്ചു നീങ്ങി.

വല്ലാത്ത തിരക്ക്. “മൂന്നു പൊറോട്ട, ഒരു ബോട്ടി...” എന്ന്‍ ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം കിട്ടിയ മൂലയില്‍ ഇരുന്നു.

വൈകാതെ ഇരകള്‍ മുന്നിലെത്തി. ആവിപറക്കുന്ന കുടലുകറിയും മൂന്നു പൊറോട്ടമാരും, ഒന്നുമറിയാതെ... ആര്‍ത്തുല്ലസിച്ച്‌. ‌കറിയുടെ മണം മൂക്കിലേക്ക് ഇടിച്ചാണോ അടിച്ചാണോ കയറിയതെന്നറിയില്ല. ഗംഭീരം! ഇവന്‍ പുലിതന്നെ! തട്ടുകടക്കാരന് ഉള്ളില്‍ നന്ദി പറഞ്ഞുകൊണ്ട് അദ്ദേഹം വിക്ഷേപണം ആരംഭിച്ചു. തലച്ചോറിലെ രുചിയുടെ കേന്ദ്രങ്ങളെ ഉദ്ദീപിപ്പിച്ചുകൊണ്ട് ബോട്ടിയും കൂട്ടരും ഒരു ജൈത്രയാത്ര നടത്തി.

അങ്ങനെയിരിക്കുന്ന കാലത്തിങ്കല്‍ മൂന്നാമത്തെ പൊറോട്ട അന്ത്യകൂദാശക്ക് ഒരുങ്ങിക്കിടക്കുമ്പോഴാണ് സംഭവം!

പ്ലേറ്റിലെ ഒരു ബാഹ്യവസ്തു ശാസ്ത്രനേത്രങ്ങളില്‍‌പെട്ടു. ശാസ്ത്രപുരികങ്ങള്‍ ചുളിഞ്ഞു.

“ഡോ...!!!” നീട്ടിയുള്ള വിളിയില്‍ തട്ടുകടയില്‍ ഒരു സ്മോള്‍ ബിഗ് ബാങ്!

തട്ടിക്കൊണ്ടിരുന്ന എല്ലാ തലകളും ഒരേ സ്പോട്ടിലേക്ക്. തുടര്‍ന്നുള്ള നിമിഷങ്ങളില്‍ ഈ മൂലയെചുറ്റി തട്ടുകട കറങ്ങി.

“എന്താ സാറെ?” തട്ടുകടയുടയോന്‍ ഉടന്‍ എത്തി.

“എന്തായിത്?”

“എന്ത്?”

പ്ലേറ്റിലെ പ്രതിയെ ചൂണ്ടിക്കൊണ്ട് ശാസ്ത്രജ്ഞന്‍ തട്ടുകടക്കാരനെ തുറിച്ചുനോക്കി.

“ഓ! അതൊരു മുടിയല്ലേ...”

“എന്ത്? മുടിയല്ലേന്നോ? ഭക്ഷണസാധനങ്ങളില്‍ മുടിയിടുന്നത് നിസ്സാരകാര്യമാണോ?”

“അറിഞ്ഞുകൊണ്ട് ആരെങ്കിലും മുടിയിടുമോ സാറെ... ക്ഷമിക്കണം... ഞാന്‍ വേറെ തരാം...”

“വേറെ തന്നതുകൊണ്ട് തീരുന്ന പ്രശ്നമല്ല ഇത്. താനൊക്കെ വൃത്തിയെന്തെന്ന് പഠിക്കണം ആദ്യം. എന്നിട്ടു വേണം കട നടത്താന്‍...”

“എന്റെ പൊന്നുസാറേ... വൃത്തിയുടെ പ്രശ്നമൊന്നുമല്ല ഇത്. എന്തായാലും കൊടലുകറിയല്ലേ!... പുല്ലും വൈക്കോലും വീട്ടിയുമെല്ലാം കടന്നുപോകുന്ന വഴികള്‍!” അയാള്‍ ഉത്താരാധുനികനും ഒപ്പം വികാരാധീനനുമായി.

“.......!”

“എത്രയോ വര്‍ഷമായി ഞാന്‍ ഈ കട നടത്തുന്നു. എത്രയോ മുടികള്‍ കണ്ടിരിക്കുന്നു. കാണാതെ പോയതിന് കണക്കുമില്ല. പക്ഷെ ആരും ഇതൊന്നും കണക്കാക്കാറില്ല. വേപ്പില പോലെ എടുത്തുകളയും.”

“എന്നാല്‍ ഞാനങ്ങനെയല്ല..”

“എങ്കില്‍ ഒരും കാര്യം ചോദിക്കട്ടെ. സാറിന്റെ ഭാര്യ പാകം ചെയ്ത ഭക്ഷണത്തില്‍ മുടി കണ്ടാല്‍ സാറെന്തുചെയ്യും?”

“അതല്ലെ ഇങ്ങോട്ടു പോന്നത്!”

“!!!.... എന്റെ സാറെ എന്നാലും ഇതൊരു മുടിയല്ലേ? ....പാഷാണമോ ന്യൂക്ലിയര്‍ വേസ്റ്റോ ഒന്നുമല്ലല്ലോ...”

“എടോ താനെന്തൊക്കെ പറഞ്ഞാലും ഒരു ശാസ്ത്രജ്ഞനിതൊന്നും അംഗീകരിക്കാനാവില്ല!”

“അതു ശരി, അപ്പോ ശാസ്ത്രജ്ഞനാണ്... സാറെ... ഇതില്‍ ശാസ്ത്രോം മൂത്രോം ഒന്നുമില്ല... വെറും പച്ചമനുഷ്യനും ചത്തപശുവിന്റെ കുടലും മാത്രം...“

“ശാസ്ത്രത്തെ താനധിക്ഷേപിക്കരുത്!”

“എന്റെ സാറെ ഞാനും ശാസ്ത്രം തന്നെയാണ് പറയുന്നത്... അല്ല... ഈ മുടിയെന്ന് പറയുന്നതെന്താ?”

“?”

“പറയാം. ഈ മുടി അത്ര നിസ്സാര കാര്യമൊന്നുമല്ല. അതുകൊണ്ടല്ലേ സാറു തന്നെ കഷണ്ടി മറയ്ക്കാന്‍ ചെവിയുടെ ഭാഗത്തുനിന്നും നീട്ടിവളര്‍ത്തി മേലോട്ട് ചീകുന്നത്! “

“??”

“എത്രയോ ആളുകള്‍ വിഗ്ഗു വച്ചു നടക്കുന്നു. വഴിയേ പോകുന്ന പെണ്ണുങ്ങളില്‍ പകുതിയും വെപ്പുമുടി വച്ചാണ് പോകുന്നത്. എന്തിന്... ഒരു വെളുത്ത മുടിയെങ്ങാന്‍ കണ്ടാല്‍ ഉടനെ കറുപ്പിക്കാന്‍ ആളുകള്‍ കാട്ടുന്ന വെപ്രാളം തന്നെ കണ്ടാല്‍ അറിയാമല്ലോ മുടിയുടെ പ്രാധാന്യം. (...അല്ല, സാറിനെന്തായാലും കറുത്തമുടിതന്നെയല്ലേ കിട്ടിയത്!) ...പിന്നെ.... സ്ത്രീകളുടെ മുടിയെപ്പറ്റി പാടാത്ത കവികളുണ്ടോ? .... ഇനി, ശാസ്ത്രദൃഷ്ട്യാ നോക്കിയാല്‍ വേറെയുമുണ്ട് പ്രാധാന്യം...”

“???”

“ഒരു കൊലക്കേസ് തെളിയിക്കാന്‍ സാറിനിപ്പോള്‍ കിട്ടിയ മുടിയുടെ നൂറിലൊരംശം മാത്രം മതി! ഈ മുടിയില്‍ അടങ്ങിയിട്ടുള്ള കോശങ്ങളിലെ ഡി. എന്‍. എ. യില്‍ നിന്ന്‌ അതിന്റെ ഉടമസ്ഥനെ തിരിച്ചറിയാം!”

കൊതുകിനെപ്പോലെ ഇരിക്കുന്നെങ്കിലും ഇവന്‍ ശാസ്ത്രകുതുകിയാണെന്ന് തോന്നിയപ്പോള്‍ അദ്ദേഹം സശ്രദ്ധം ശ്രവിച്ചു.

“ദിനോസറിന്റെ ഫോസിലില്‍ നിന്നു കിട്ടിയ ഒരു രോമത്തില്‍ നിന്നും അതിന്റെ ജീനുകള്‍ വേര്‍തിരിച്ചെടുത്തതായി പത്രത്തില്‍ വാര്‍ത്ത വന്നതു സാറു മറന്നോ? ഒരു മുടി കിട്ടിയാല്‍ അതിലെ കോശങ്ങളില്‍ നിന്ന് ക്രോമസോമുകള്‍ വേര്‍തിരിച്ചെടുത്ത് അതിന്റെ ഉടമസ്ഥന്റെ തനി സ്വരൂപം ക്ലോണ്‍ ചെയ്തെടുക്കാം എന്നതും സാറു മറന്നോ? ഡി. എന്‍. എ. കളും ആര്‍. എന്‍. എ. കളും അടക്കിവാഴുന്ന ജീവശാസ്ത്രലോകത്തില്‍ ഇവയൊക്കെ ഉള്‍ക്കൊള്ളുന്ന മഹത്തായ ജൈവാംശമായ മുടിയെ ഒരു സാധാരണക്കാരന്‍ നിസ്സാരവല്‍ക്കരിച്ചാല്‍ ഞാന്‍ ക്ഷമിക്കാം... പക്ഷെ....;”

ആ അര്‍ദ്ധവിരാമം തന്റെ ഉച്ചിയില്‍ല്‍ വീണ തേങ്ങയാണെന്ന് അദ്ദേഹത്തിന് തോന്നി. കണ്ണുകള്‍ നിറഞ്ഞു. ഒരു മുടിയെ താന്‍... ഛെ... ഇത്ര പുച്ഛിക്കരുതായിരുന്നു. മുടി പ്രപഞ്ചരഹസ്യങ്ങളുടെ അണ്ഡകടാഹമാണ് എന്ന് ആരും പറഞ്ഞിട്ടില്ലെന്ന് അദ്ദേഹത്തിന് വിശ്വസിക്കാന്‍ തോന്നിയില്ല.

തട്ട് തുടര്‍ന്നു: “ഇനി അല്പം കൂടി ഉള്ളിലേയ്ക്ക് ചിന്തിച്ചാല്‍ മുടിയിലടങ്ങിയിട്ടുള്ള ജൈവതന്മാത്രകളില്‍ ഡി. എന്‍. എയുടെയും അടിസ്ഥാനഘടകങ്ങളായ കാര്‍ബണ്‍, ഹൈഡ്രജന്‍, ഫോസ്‌ഫറസ് , ഓക്സിജന്‍ എന്നിവയുടെ ആന്തരികഘടന...”

“ക്ഷമിച്ചാലും....”

വാഗ്മിയെ നമിച്ചുകൊണ്ട് കഥാബിന്ദുവായ മുടിയെ വളരെ ശ്രദ്ധയോടെ എടുത്ത് വായിലേക്കിട്ട് കഥാനായകന്‍ ചവച്ചരച്ചു. മുടി സൂക്ഷ്മതലത്തില്‍ ന്യൂക്ലിയാക് അമ്ലങ്ങളായി മാറുന്നതായി അദ്ദേഹത്തിന്‌ അനുഭവപ്പെട്ടു. ഡി. എന്‍. എ. കളും ആര്‍. എന്‍. എ. കളും അന്നനാളത്തിലൂടെ ഒലിച്ചിറങ്ങി. ആമാശയഭിത്തികളില്‍ ക്രോമസോമുകള്‍ ഇക്കിളി കൂട്ടി. കൊള്ളാം!!!

കണ്ണിറുക്കിയടച്ച് നാക്ക് ഞൊടിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു: “ഇനിയുമുണ്ടോ?”

“എന്ത്?” തട്ടൊന്നു ഞെട്ടി...

ശബ്ദമില്ലാതെ വെളുക്കെ ചിരിച്ച്, പ്ലേറ്റിലെ പ്രതിയായിരുന്ന വാദി കിടന്നിടത്തേക്ക് ശാസ്ത്രം വിരല്‍ ചൂണ്ടി!!!

- - - - - - - - - - - - - - - - - - - - - - -

ഇവിടെയാണത്രെ ആ തട്ടുകട ഉണ്ടായിരുന്നത്.


* * * * * * * * * * * * * * * * * * * * * * * * * * *